വാഗ്ദാനങ്ങളുമായി കേന്ദ്രം; താങ്ങുവില നിലനിർത്തുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ എഴുതി നൽകും

സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ വാഗ്ദാനങ്ങളുമായി കേന്ദ്രസർക്കാർ. താങ്ങുവില നിലനിർത്തും, കരാർ കൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം, കാർഷിക വിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകൾ എഴുതി നൽകാനാണ് തീരുമാനം

കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഇന്ന് നടക്കാനിരുന്ന യോഗം റദ്ദാക്കിയതായി കേന്ദ്രം അറിയിച്ചു. സർക്കാരുമായി ഇനി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. അതേസമയം സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ വീണ്ടും ചർച്ചക്ക് വിളിപ്പിച്ചിട്ടുണ്ട്

നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയുള്ളുവെന്ന് കർഷക സംഘടനാ നേതാവ് ബൽദേവ് സിംഗ് സിർസ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കെജ്രിവാളിന്റേത് രാഷ്ട്രീയ നാടകമാണെന്നും സിർസ കുറ്റപ്പെടുത്തി.