രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റർ അപകടം: മരണം 11 ആയി, ജനറൽ ബിപിൻ റാവത്തിന്റെ നില ഗുരുതരം

 

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു

ഊട്ടി കുനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. മൂന്ന് പേരെ മാത്രമാണ് ദുരന്തസ്ഥലത്ത് നിന്ന് ജീവനോടെ രക്ഷിക്കാനായത്. തമിഴ്‌നാട് മുഖ്യമന്ത്രി അടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനാ മേധാവിയും സംഭവ സ്ഥലത്തേക്ക് തിരിച്ചു.

അപകട സമയത്ത് കനത്ത മഞ്ഞുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. എം 17 വി 5 ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഏത് സാഹചര്യത്തെയും പ്രതിരോധിക്കാൻ കരുത്തുള്ള ഹെലികോപ്റ്ററാണിത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ സംഭവത്തെ കുറിച്ച് പ്രസ്താവന നടത്തും.