ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ലാലു ജയിലിൽ നിന്നിറങ്ങില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ലാലു പ്രസാദ് യാദവിനെ ജയിലിൽ നിന്ന് പുറത്തിറക്കാമെന്ന ആർ ജെ ഡിയുടെ മോഹങ്ങൾക്ക് തിരിച്ചടി. ലാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി ഈ മാസം 27ലേക്ക് മാറ്റി. കേസിൽ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ടാണ് ലാലു ജയിലിൽ കഴിയുന്നത്. നവംബർ 9ന് ലാലു പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലം വരുന്നത് നവംബർ 10നാണ്. ലാലുവിന്റെ പുറത്തിറങ്ങൽ നിതീഷ് കുമാറിന്റെ അധികാരം അവസാനിപ്പിക്കാനായിരിക്കുമെന്ന് ആർ ജെ ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.

42 മാസവും 26 ദിവസവും ലാലു പ്രസാദ് യാദവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ലാലുവിന്റെ അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചെങ്കിലും സി.ബി.ഐ ശക്തമായി എതിർക്കുകയായിരുന്നു