വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് കടുപ്പിച്ച് സർക്കാർ

 

സംസ്ഥാനത്ത് ഒരു കാരണവുമില്ലാതെ കൊവിഡ് വാക്‌സിനെടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ലെന്നും യോഗത്തിൽ തീരുമാനമായി

ഡിസംബർ 15ന് രണ്ടാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പൊതുസമൂഹത്തിൽ ഇടപെടുന്നവർക്കും നിർദേശം ബാധകമാണ്. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇളവ് നൽകും. ഇവർ ചികിത്സാ രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.

വാക്‌സിനെടുക്കാത്ത അധ്യാപകർ ആഴ്ചയിൽ ഒരുതവണ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്ത മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു