സംസ്ഥാനത്ത് സിറോ പ്രിവിലൻസ് സർവേ നടത്താൻ സർക്കാർ; കൊവിഡ് പ്രതിരോധം ശക്തമാകുമെന്ന് ആരോഗ്യമന്ത്രി

 

സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലൻസ് പഠനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനേഷനിലൂടെയും രോഗം സ്ഥിരീകരിച്ചും എത്ര പേർക്ക് കൊവിഡ് പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞുവെന്നത് കണ്ടെത്തുന്നതിനാണ് സീറോ സർവൈലൻസ് പഠനം നടത്തുന്നത്. ഇനിയെത്ര പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനും കഴിയും.

കൊവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തിൽ നാല് തവണ സിറോ സർവയൻസ് പഠനം നടത്തിയിരുന്നു. ആ ഘട്ടങ്ങളിൽ കേരളം രാജ്യത്തെ മികച്ച് സ്‌കോറിലായിരുന്നു. അവസാനമായി ഐസിഎംആർ നടത്തിയ സീറോ സർവയലൻസ് പഠനത്തിൽ കേരളത്തിൽ 42.07 ശതമാനം പേർക്കാണ് ആർജിത പ്രതിരോധ ശേഷി കണ്ടെത്താൻ സാധിച്ചത്.

വാക്‌സിനേഷനിൽ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ സംസ്ഥാനം നടത്തുന്ന സീറോ പ്രിവിലൻസ് പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ പ്രിവിലൻസ് സർവേയിലൂടെ ചെയ്യുന്നത്.

18 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, 5 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികൾ, 18 വയസ്സിന് മുകളിലുള്ള ആദിവാസികൾ, തീരദേശവാസികൾ, നഗരങ്ങളിലെ ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരിലാണ് പരിശോധന നടത്തുന്നത്.