എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങൾ കുറേയേറെ ‘കോവിഡ് മരണം’ റിപ്പോർട്ട് ചെയ്യുന്നത് കണക്കിൽ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് 19 പോസിറ്റീവായ ആൾ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇൻറർനാഷണൽ ഗൈഡ്ലൈൻസ് ഫോർ സർട്ടിഫിക്കേഷൻ ആൻറ് ക്ലാസിഫിക്കേഷൻ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇൻറർനാഷണൽ ഗൈഡ് ലൈൻ അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.

ഇതനുസരിച്ച് കോവിഡ് രോഗം മൂർച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്ന കേസുകൾ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഉദാഹരണത്തിന് കോവിഡ് ബാധിച്ച ഒരാൾ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തിൽ മരണമടയുകയോ ചെയ്താൽ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല.

മാത്രമല്ല ഗുരുതരമായ അസുഖങ്ങളുള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ച് മരണമടയുന്നുവെങ്കിൽ പോസിറ്റീവാണെങ്കിൽ പോലും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമ്പർക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, അനാവശ്യമായി പുറത്തിറങ്ങാതിരിക്കൽ മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നടപ്പാക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കും.