ആറ്റുകാൽ പൊങ്കാലയുടെ പേരിൽ നഗരസഭയുടെ തട്ടിപ്പ്; മേയർക്ക് എതിരെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

 

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് വീടുകളിൽ മാത്രമായി ചുരുക്കിയ ആറ്റുകാല്‍ പൊങ്കാലയുടെ പേരിൽ ലക്ഷങ്ങൾ നഗരസഭ വഴിമാറ്റിയതിന്റെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പൊങ്കാലയെ തുടർന്ന് നഗരസഭയുടെ ശുചീകരണ പ്രവർത്തങ്ങൾക്ക് വേണ്ടി ടിപ്പര്‍ ലോറികള്‍ വാടകയ്‌ക്കെടുത്ത സംഭവത്തില്‍ മേയര്‍ക്കെതിരെ ആരോപണം ഉന്നയിച്ചു ബിജെപി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മേയർക്കും ഉദ്യോഗസ്ഥർക്കും എതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

അഴിമതി നടന്നിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിഷയത്തില്‍ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സ്വന്തം വീടുകളിലാണ് ഭക്തര്‍ ഇത്തവണ പൊങ്കാലയര്‍പ്പിച്ചത്. എന്നാല്‍ പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതായും വാടക ഇനത്തില്‍ 3,57,800 രൂപ ചെലവഴിച്ചതായും കണക്കുകള്‍ പുറത്തു വന്നിരുന്നു.