ചോദ്യം ചെയ്യൽ നാളെയും തുടരും: എം ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത് വിട്ടയച്ചു. ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും, നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ തുടങ്ങിയത്.

അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിൻറെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുത്തത്. നാളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

കേസിലെ പ്രതി സ്വപ്നസുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപന്ക്കും കൂട്ടുപ്രതികൾക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കറിൻറെ നിലപാട്. ഇക്കാര്യത്തിൽ മനപൂ‍വം മൗനം നടിച്ചതാണെങ്കിൽ ശിവശങ്കർ പ്രതിയാകും. കളളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിൻറെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.