പുതു തലമുറ ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യ ‘ടേക്ക് ടെന്‍’പ്രഖ്യാപിച്ചു

 

കൊച്ചി: ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ  കണ്ടെത്താനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് ഷോര്‍ട്ട്ഫിലിം ശില്‍പ്പശാലയും മത്സരവുമായ څടേക്ക് ടെന്‍چ നെറ്റ്ഫ്ളിക്സ് ഇന്ത്യ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി പത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഈ രംഗത്തെ ഏറ്റവും മികച്ച ശില്‍പ്പശാലയില്‍ പങ്കെടുക്കാനും, 10,000 ഡോളര്‍ ഗ്രാന്‍റ് ഉപയോഗിച്ച് സമ്പൂര്‍ണ ധനസഹായത്തോടെ ഒരു ഹ്രസ്വചിത്രം നിര്‍മിക്കാനും നെറ്റ്ഫ്ളിക്സ് ഇന്ത്യ അവസരമൊരുക്കും. ഈ സിനിമകള്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും.

നെറ്റ്ഫ്ളിക്സ് ഫണ്ട് ഫോര്‍ ക്രിയേറ്റീവ് ഇക്വിറ്റിയാണ് ടേക്ക് ടെന്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രോഗ്രാമുകളിലൂടെ ടിവിയിലും സിനിമാ വ്യവസായത്തിലും പ്രാതിനിധ്യം കുറഞ്ഞ കമ്മ്യൂണിറ്റികളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനായി അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 100 ദശലക്ഷം ഡോളര്‍ നെറ്റ്ഫ്ളിക്സ് ഫണ്ട് ഫോര്‍ ക്രിയേറ്റീവ് ഇക്വിറ്റി നീക്കിവച്ചിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്‍മാരായ, അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുള്ള  ആര്‍ക്കും ടേക്ക് ടെന്നിലേക്ക് അപേക്ഷിക്കാം. www.taketen.in

എന്ന വെബ്സൈറ്റിലൂടെ 2022 ഫെബ്രുവരി 7ന് രജിസ്ട്രേഷന്‍ ആരംഭിക്കും. അപേക്ഷകര്‍ മൈ ഇന്ത്യ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രണ്ട് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഒരു ഫിലിം സമര്‍പ്പിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ അവലോകനം ചെയ്യുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അഭിഷേക് ചൗബേ, ഹന്‍സല്‍ മെഹ്ത, ജൂഹി ചതുര്‍വേദി,  നീരജ് ഘയ്വാന്‍, ഗുനീത് മോംഗ എന്നിവരുള്‍പ്പെടെയുള്ള പ്രതിഭകളില്‍ നിന്ന് എഴുത്ത്, സംവിധാനം, നിര്‍മ്മാണം എന്നിവയെ കുറിച്ചും മറ്റും പഠിക്കാനുള്ള അവസരം ലഭിക്കും.

ഇന്ത്യയില്‍ څടേക്ക് ടെന്‍چ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇത്   ഇന്ത്യയിലെവിടെയുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അവരുടെ കഥകള്‍ പറയാനുള്ള അവസരം നല്‍കുമെന്നും നെറ്റ്ഫ്ളിക്സ് എപിഎസി വിദേശകാര്യ മേധാവി ആമി സവിറ്റ ലെഫെവ്രെ പറഞ്ഞു.

ടേക്ക് ടെന്‍ കഥപറച്ചിലിന്‍റെയും പുതുമയുടെയും ആഘോഷമാണെന്നും, ഇന്ത്യയിലെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള വൈവിധ്യമാര്‍ന്ന ശബ്ദങ്ങളെ ഉള്‍ക്കൊള്ളാനും പ്രദര്‍ശിപ്പിക്കാനുമാണ് ശില്‍പ്പശാലയും മത്സരവും ലക്ഷ്യമിടുന്നതെന്നും ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഫിലിം കമ്പാനിയന്‍ എഡിറ്ററുമായ അനുപമ ചോപ്ര പറഞ്ഞു.