കൊല്ലത്ത് കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

 

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ആര്യ(23)യുടെ മൃതദേഹമാണ് ലഭിച്ചത്. നേരത്തെ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ

ഇവരുടെ ബന്ധുവായ ഗ്രീഷ്മക്കായി തെരച്ചിൽ തുടരുകയാണ്. ഇരുവരും ഇത്തിക്കരയാറ്റിൽ ചാടുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിന്റെ സമീപത്ത് കൂടി ഇവർ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്യയോടും ഗ്രീഷ്മയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.

ഫേസ്ബുക്ക് കാമുകൻ നിർദേശിച്ചതിനെ തുടർന്നാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പറയുന്നത്. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാർഡ് ആര്യയുടെ പേരിലുള്ളതായിരുന്നു.