Headlines

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ക്ഷമാപണം നടത്തി മെറ്റ ഉന്നത ഉദ്യോഗസ്ഥന്‍

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി മെറ്റ. പിഴവ് സംഭവിച്ചുവെന്ന് കമ്പനിയുടെ മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് മേധാവി ജോയല്‍ കപ്ലാന്‍ പറഞ്ഞു.

 

 

പ്രധാനമന്ത്രി മോദിയുടെ പോസ്റ്റ് നിയന്ത്രിക്കാനിടയാക്കിയ പിഴവിന്റെ പേരില്‍ മെറ്റയ്ക്ക് വേണ്ടി ഞാന്‍ മന്ത്രിയോട് ക്ഷമാപണം നടത്തുന്നുവെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. നേരത്തെ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരിരക്ഷ നീക്കം ചെയ്യുമെന്ന് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ന്റിങ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ നിഷികാന്ത് ദുബെയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ചയും മാപ്പുപറച്ചിലും ഉണ്ടായത്.സംഭവത്തില്‍ മെറ്റ ഗ്ലോബല്‍ ടീം ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവുകള്‍ കാരണമെന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു.

 

അതേസമയം, മെറ്റ പ്ലാറ്റ്ഫോമുകളിലുണ്ടായ വീഴ്ചകള്‍ക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞു ഡീപ്പ് ഫേക്ക്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍, സാങ്കേതിക പിഴവുകള്‍ എന്നിവയിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചത്. ഉള്ളടക്ക നിയന്ത്രണത്തിലുണ്ടായ പിഴവുകള്‍ മെറ്റ സമ്മതിക്കുകയും, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ ഹാനികരമായ ഉള്ളടക്കം കൈകാര്യം ചെയ്ത രീതിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

പ്ലാറ്റ്‌ഫോം ഉത്തരവാദിത്തവുമായും ഉള്ളടക്കവുമായും ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഉള്ളടക്ക നിയന്ത്രണത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി മെറ്റ സമ്മതിച്ചതായും പ്ലാറ്റ്‌ഫോമുകളിലെ ദോഷകരമായ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ പാകപ്പിഴകളില്‍ ഖേദം പ്രകടിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.