കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവം; അനുപമയുടെ അച്ഛന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ ഉള്‍പ്പെടെ ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ 28 ന് കോടതി പരിഗണിക്കും.

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, ഭാര്യ സ്മിത, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുള്‍ എന്നിങ്ങനെ ആറു പേരാണ് അപേക്ഷ നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നിര്‍ണായക നടപടികളിലേക്ക് പൊലീസ് കടന്ന സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിന്റെ നിലപാട് ആറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം, പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ തിരുവനന്തപുരത്ത് പഞ്ഞു.