യാത്രക്കാരെ ആകര്‍ഷിക്കാനായി കെഎസ്ആര്‍ടിസി ടിക്കറ്റ്‌നിരക്ക് കുറഞ്ഞേക്കും

തിരുവനന്തപുരം: കൊവിഡ് കാലത്ത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു. ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ കുറവായതിനാലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ തീരുമാനമെന്നാണ് റിപോര്‍ട്ടുകള്‍.

സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെ യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. ഇതിന് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. യാത്രക്കാര്‍ കൂടുന്ന പക്ഷം ഫാസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റു സര്‍വീസുകള്‍ക്ക് പഴയ നിരക്കുതന്നെ ഏര്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്.

 

ഫാസ്റ്റും അതിനുമുകളിലേക്കുള്ള സര്‍വ്വീസുകളും ഒഴികെയുള്ളവയ്ക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്നും രണ്ടര കിലോമീറ്ററായി ചുരുക്കിയിരുന്നു. 5 കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇത് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമാക്കിയിട്ടുണ്ടെന്നാണ് വിവരം. ആവശ്യത്തിന് ദീര്‍ഘദൂര ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കൊവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നുണ്ട്.