തിരുവനന്തപുരത്ത് നിയന്ത്രണം കടുപ്പിച്ചു; സ്കൂളും തിയറ്ററുകളും ജിമ്മുകളും അടച്ചിടും: എട്ട് ജില്ലകള്‍ ബി കാറ്റഗറിയില്‍

 

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും.

കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമാകും നടക്കുക. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും.സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ ആയി നടത്താം. ഇതിന് പുറമെ നിലവിലുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരും.

കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇവിടെ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ ചടങ്ങുകളില്‍ 20 പേര്‍ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇവിടെ ചടങ്ങുകളില്‍ 50 പേര്‍ക്കു പങ്കെടുക്കാം. കാസര്‍കോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഇല്ല. ഇരു ജില്ലകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവാണെന്നാണ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്