സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡനകേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധികാരത്തിലേറി അഞ്ചു വര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് വിടുന്നത്. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

“കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കും,” ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട പീഡനകേസില്‍ ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണമാണ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഈ ആറ് കേസുകളാണ് സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. ലൈംഗിക പീഡന പരാതി സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.