മഠം, ആശ്രമം, അഗതിമന്ദിരം എന്നിവിടങ്ങളിൽ കർശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്ന് കോൺവെന്റുകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മഠങ്ങൾ, ആശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഠങ്ങളിലും ആശ്രമങ്ങളിലും പ്രായമായവർ ധാരാളമുണ്ട്. അവരെ സന്ദർശിക്കാൻ എത്തുന്നവർ രോഗവാഹകരാണെങ്കിൽ വലിയ ആപത്തുണ്ടാകും

ഇത്തരം സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണം. ഒഴിവാക്കാൻ പറ്റാത്ത സന്ദർശനമാണെങ്കിൽ രോഗമില്ലെന്ന് ഉറപ്പുവരുത്തിയാകണം യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴ്മാട്, പയ്യംപള്ളി, തൃക്കാക്കര കോൺവെന്റുകളിൽ രോഗബാധ കണ്ടെത്തുന്നതിനായി പരിശോധന നടത്തിയിട്ടുണ്ട്. ക്ലോസ്ഡ് ക്ലസ്റ്റർ ആക്കിയാണ് പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 1078 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 798 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ 65 പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 432 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.