യുക്രൈൻ പ്രതിസന്ധി: എണ്ണവില കുതിച്ചുയരുന്നു

 

യുക്രൈൻ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയിൽ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയർന്നത്.

ആഗോള എണ്ണ ഉത്പാദകരിൽ നിർണായക സ്ഥാനമാണ് റഷ്യക്കുള്ളത്. യുക്രൈൻ കേന്ദ്രീകരിച്ച് ദീർഘകാലം യുദ്ധം തുടർന്നേക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണവില കുതിക്കുന്നത്.

വിമത മേഖലകൾക്ക് സ്വയം ഭരണാധികാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചു. റഷ്യയുടെ നടപടിയെ യു.എൻ സുരക്ഷാ കൗൺസിൽ അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമാധാന നീക്കങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിച്ചാണ് ഡൊണെസ്‌ക്, ലുഹാൻസ്‌ക് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചത്. എന്നാൽ, ഇവിടങ്ങളിൽ സമാധാനം നിലനിർത്തുന്നതിനുവേണ്ടിയാണ് സൈന്യത്തെ അയക്കുന്നതെന്ന് റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അതിന് ആരെയും അനുവദിക്കില്ലെന്നുമാണ് യുക്രൈൻ പ്രസിഡന്റിന്റെ പ്രതികരണം.