തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അമ്മയും കാമുകനും പിടിയിൽ

തൃശ്ശൂരിൽ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ജനിച്ചയുടൻ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ മൊഴി നൽകി. അവിവാഹിതയായ യുവതി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ല.

തൃശ്ശൂർ സ്വദേശി ഇമ്മാനുവൽ, വരിയം സ്വദേശി മേഘ, ഇവരുടെ സുഹൃത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ശനിയാഴ്ചയാണ് മേഘ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് കരയാതിരിക്കാൻ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചു. അടുത്ത ദിവസമാണ് കുഞ്ഞിന്റെ മൃതദേഹം ഇമ്മാനുവേലിന്റെ കൈയിൽ ഏൽപ്പിച്ചതയും ഇയാളും സുഹൃത്തും ചേർന്ന് കനാലിൽ ഒഴുക്കിയതും.