നീലേശ്വരം പീഡനം: മൂന്ന് പേർ ഒളിവിൽ; അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്യും

കാസർകോട് നീലേശ്വരത്ത് 16കാരിയെ മദ്രസ അധ്യാപകനായ പിതാവ് അടക്കം ഏഴ് പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അസ്റ്റ് ഇന്നുണ്ടാകും. കുട്ടിയുടെ ഉപ്പയടക്കം നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളായ കുട്ടിയുടെ അമ്മ അടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്യും.

മൂന്ന് പ്രതികൾ ഒളിവിലാണ്. കുട്ടിയുടെ മൊഴിയിൽ ഇവരുടെ പേര് പറഞ്ഞിരുന്നു. ഇവർക്കായി അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. കുട്ടിയുടെ ഗർഭച്ഛിദ്രം നടത്തുകയും ഇക്കാര്യം പോലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും പോക്‌സോ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു

മദ്രസ അധ്യാപകനായ അച്ഛൻ, റിയാസ്, മുഹമ്മദലി, ഇജാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. കുട്ടി നീലേശ്വരം പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയാണ് മൊഴി നൽകിയത്. അച്ഛൻ എട്ടാം ക്ലാസ് മുതൽ പീഡിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് മറ്റ് ആറ് പേരും പീഡിപ്പിച്ചതെന്നും കുട്ടി പറഞ്ഞിരുന്നു.

രണ്ട് മാസം മുമ്പാണ് കുട്ടിയുടെ ഗർഭം അലസിപ്പിച്ചത്. വിവരം അറിഞ്ഞ അമ്മാവനാണ് കുട്ടിയോട് പരാതി നൽകാൻ നിർദേശിച്ചത്. പിതാവ് പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും പുറത്തു പറയാതിരുന്നതിനാണ് അമ്മക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്.