കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ നടപടി തിരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

 

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ത്ള്ളിയ കേന്ദ്ര സർക്കാർ തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ഇതിന് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പകർന്ന മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചതിലൂടെ നഷ്ടപ്പെട്ടത്. ഇക്കാര്യത്തിൽ കേരളത്തിനുള്ള പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.