Headlines

സ്വപ്‌നയുടെ ശബ്ദസന്ദേശം: കേസെടുക്കണമോയെന്ന കാര്യത്തിൽ എ ജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും

സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോയെന്ന കാര്യത്തിൽ എ ജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും. ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എങ്ങനെ കേസെടുക്കുമെന്നതിനെ കുറിച്ച് പോലീസ് നിയമോപദേശം തേടിയത്.

ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിൽ ജയിൽ വകുപ്പ് പോലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്താലും നിലനിൽക്കുമോയെന്നതാണ് ആശയക്കുഴപ്പം. ഇതാണ് നിയമോപദേശം തേടിയത്

അട്ടക്കുളങ്ങര ജയിലിൽ നിന്നല്ല ശബ്ദസന്ദേശം ചോർന്നതെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. അമ്മയുടെയും ഭർത്താവിന്റെയും മകളുടെയും നമ്പറുകൾ മാത്രമാണ് സ്വപ്‌ന വിളിക്കാനായി ജയിലിൽ നൽകിയത്. ഒരു തവണ അമ്മയെ മാത്രമേ സ്വപ്‌ന വിളിച്ചിട്ടുള്ളു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വപ്‌നയുടെ മൊഴിയുണ്ടെന്ന് അവകാശപ്പെട്ട ഇഡിയാണ് ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ വെട്ടിലായത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡിയുടെ സമ്മർദമുണ്ടെന്നായിരുന്നു ശബ്ദസന്ദേശത്തിൽ സ്വപ്‌ന പറഞ്ഞിരുന്നത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സിപിഎം ആരോപണത്തെ സാധൂകരിക്കുന്നതാണ് സ്വപ്‌നയുടെ ശബ്ദസന്ദേശവും