മൂവാറ്റുപുഴയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടുവയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ഈസ്റ്റ്് വാഴപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന സജോയുടെ മകന്‍ എബില്‍ (21 മാസം) ആണ് മരിച്ചത്.ചുറ്റുമതിലുള്ള കിണറിലാണ് കുട്ടി വീണത്. മൂന്നു വയസുകാരനായ സഹോദരനുമൊത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഈ സമയം മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് സജോ ജോലി സ്ഥലത്തായിരുന്നു. വീട്ടിലെ അടുക്കളയിലെ ജോലി കഴിഞ്ഞ് അമ്മ പുറത്തു വരുമ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. കുട്ടിയുടെ സഹോദരനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

ഇറങ്ങി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ കളിക്കാന്‍ ഉപയോഗിച്ച കാറിനു മുകളിലൂടെ സമീപത്തെ തിട്ടയില്‍ കയറി കിണറ്റിലേക്ക് നോക്കുന്നതിനിടെയാണ് എബില്‍ താഴേക്ക് പതിച്ചതെന്നാണ് സംശയം.30 അടിയോളം താഴ്ചയുള്ള കിണറില്‍ 15 അടിയോളം വെള്ളം ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് മൂവാറ്റുപുഴയില്‍ നിന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.കൊവിഡ് പരിശോധനക്ക് ശേഷം കുട്ടിയുടെ മൃതദേഹം നാളെ വാഴപ്പിള്ളി ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും