കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

 

കോട്ടയം കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ അഞ്ചുമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

ഒരു കുടുംബത്തിലെ ആറുപേരെയാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇന്നലെ കാണാതായത്. അതില്‍ മൂന്നുപേരുടെ മൃതദേഹം ഇന്നലെയും രണ്ടുപേരെ ഇന്നുമാണ് കണ്ടെത്തിയത്. സ്‌നേഹ എന്ന കുട്ടിക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒഴുക്കില്‍പ്പെട്ട മാര്‍ട്ടിന്റെ മൃതദേഹം കാവാലിയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മാര്‍ട്ടിന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു.

പാറക്കല്ലുകളും മണ്ണും പുതഞ്ഞ പ്രദേശത്ത് ജെസിബി ഉപയോഗിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സംയുക്ത സംഘം ഊര്‍ജിതമാക്കി. ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഓലിക്കല്‍ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ് കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അങ്കമാലിയിലും നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13ഉം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.