ദിലീപിനെ വിളിച്ചതിന് തെളിവ്; വധ ഗൂഢാലോചനക്കേസില്‍ ഡിഐജിക്ക് എതിരെ അന്വേഷണം

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനെതിരെ കേസ്. ജനുവരി എട്ടിന് ദിലീപിനെ സഞ്ജയ് വാട്സ് ആപ് കോളില്‍ വിളിച്ചെന്നാണ് കേസ്. ഇതിന് പിന്നാലെയാണ് ദിലീപ് ഫോണ്‍ മാറിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

അതേസമയം, വധഗൂഢാലോചന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. നീക്കം ചെയ്തവയ്ക്ക് കേസുമായി ബന്ധമില്ലെന്നും, സ്വകാര്യ സംഭാഷണങ്ങളാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. കേസില്‍ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദിലീപ് പറഞ്ഞു.

ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം.

ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ച് പറയിച്ചതാണ്. ദാസന്‍ ഓഫീസില്‍ എത്തിയെന്ന് പറയുന്ന ദിവസം അഭിഭാകന് കോവിഡ് ആയിരുന്നുവെന്ന് ദിലീപ് പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി.

2020 ഡിസംബര്‍ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ദാസന്‍ ഉപേക്ഷിച്ചിരുന്നു. 2021 ഓക്ടോബര്‍ 26 ന് വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി.