സിൽവർ ലൈൻ: സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു, പദ്ധതിയിൽ പിൻമാറണമെന്ന് സതീശൻ

 

സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പദ്ധതിയിൽ നിന്ന് അടിയന്തരമായി സർക്കാർ പിൻമാറണം.

ലിഡാർ സർവേ എന്നത് തട്ടിക്കൂട്ടിയ സർവേ എന്നാണ് കെ റെയിലിന്റെ സാധ്യതാപഠനം നടത്തിയ അലോക് വർമ പറഞ്ഞത്. ഇത് നേരത്തെ തന്നെ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞ കാര്യമാണ്. ഏരിയൽ സർവേ നടത്തിയാൽ ഒരിക്കലും കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എത്ര വീടുകൾ പൊളിക്കേണ്ടി വരും. എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സർവേയിലാണ് വ്യക്തമാക്കുക.

സർക്കാർ പറയുന്ന തുകയല്ല പദ്ധതിക്ക് വേണ്ടി വരിക. ഒരു ലക്ഷത്തിലധികം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വരികയെന്നാണ് സിസ്ട്രയുടെ തലവൻ പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.24 ലക്ഷം കോടി ചെലവ് വരുമെന്നാണ്. എന്നാൽ യാഥാർഥ്യമാകുമ്പോൾ രണ്ട് ലക്ഷം കോടി കടക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു