ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം

 

തിരുവനന്തപുരം: കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ

1. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

2. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

3. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം ലരേ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

4. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.