കടലാക്രമണം രൂക്ഷം; സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ആശങ്ക: പലയിടത്തും വീടുകളില്‍ വെള്ളം കയറി

 

ആലപ്പുഴ/തിരുവനന്തപുരം/കോഴിക്കോട്: മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി.

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. നിരവധി വീടുകളില്‍ വെളളം കയറി. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ 150 ഓളം വീടുകളില്‍ വെളളം കയറി. അമ്പതോളം വീടുകള്‍ക്ക് കേടുപാടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയും കടലേറ്റവും തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പടെ തുറക്കേണ്ടി വരും. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്.