ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതില്‍ എതിര്‍പ്പുമായി അധ്യാപക സംഘടനക

 

തിരുവനന്തപുരം: നാളെ ചര്‍ച്ച നടക്കാനിരിക്കെ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കിയതില്‍ വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍. വൈകുന്നേരം വരെ ക്ലാസ് തുടരുമ്പോള്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ പി എസ് ടി എ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് സിപിഐയുടെ എ കെ എസ് ടി യു വിമര്‍ശിച്ചു.

കോവിഡ് വ്യാപനത്തിന് ശേഷം നാളെ മുതലാണ് സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്നത്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ക്കാണ് അധ്യയനം ആരംഭിക്കുക. ആദ്യ ആഴ്ച ഉച്ച വരെ മാത്രമായിരിക്കും ക്ലാസുകള്‍. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു.

ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. വൈകുന്നേരം വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. ഇതിനായി ടൈം ടേബിള്‍ അനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കണം.

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 നകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തണം. ഇതിന് ശേഷം റിവിഷനിലേക്ക് പ്രവേശിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.

എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ 2022 മാർച്ച് 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്ന് മുതൽ ഒന്‍പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.