പോത്തൻകോട് കൊലപാതകത്തിന് പിന്നിൽ ഒട്ടകം രാജേഷും സംഘവും; ഒരാൾ കസ്റ്റഡിയിൽ

 

പോത്തൻകോട് കല്ലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാൽ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണെന്നാണ് സംശയിക്കുന്നത്.

റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെയാണ് പത്തംഗ സംഘം യുവാവിനെ വെട്ടിക്കൊല്ലുന്നത്. പോത്തൻകോട് സ്വദേശി സുധീഷ്(35)ആണ് കൊല്ലപ്പെടുന്നത്. ഇയാളുടെ ശരീരത്തിൽ നൂറിലേറെ വെട്ടേറ്റതായാണ് റിപ്പോർട്ട്. തുടർന്ന് കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിലെടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുധീഷും. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു.