വ്യക്തിപരമായും ഏറെ നഷ്‍ടമുണ്ടാക്കുന്ന വേർപാട്; 15 ദിവസം മുൻപ് എനിക്കൊപ്പം അഭിനയിച്ചയാളാണ്: മമ്മൂട്ടി

പരിചയത്തിനും സൗഹൃതത്തിനുമപ്പുറമുള്ള അടുപ്പമാണ് എനിക്ക് നെടുമുടി വേണുവുമായി; ആ ഓർമ്മകൾ എന്നും നിലകിൽക്കുക്കുമെന്ന് നടൻ മമ്മൂട്ടി. നെടുമുടി വേണുവിന്റെ ഓർമ്മകൾ നക്ഷത്ര ശോഭയോടെ എന്നും നിലനിൽക്കും. അന്തരിച്ച അഭിനയ പ്രതിഭയും പ്രിയസുഹൃത്തുമായിരുന്ന നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി. മമ്മൂട്ടി നായകനാവുന്ന ‘പുഴു’വാണ് നെടുമുടി അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്.

“നെടുമുടി വേണു എന്നു പറയുന്ന, എൻ്റെ സുഹൃത്തിൻ്റെ ഈ വിയോഗം മലയാള കലാ സാംസ്‍കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എൻ്റെ നഷ്‍ടം നഷ്‍ടമായിത്തന്നെ അവശേഷിക്കുന്നു. ഞങ്ങൾ തമ്മിൽ ഒരു നാൽപത് വർഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്.

സൗഹൃദത്തിനപ്പുറത്തേക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. 15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിൻ്റെ ഓർമ്മകൾ നിലനിൽക്കും”, എന്നും മമ്മൂട്ടി പറഞ്ഞു