പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്തണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. കേസ് പരിഗണിക്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അവധിയില്‍ പോയ സാഹചര്യത്തിലാണ് മാറ്റിയത്.

കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹർജിയാണ് പരിഗണിക്കുന്നത് മാറ്റിയത്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ സംവിധാനവും ഇല്ലാത്തതിനാല്‍ പല കുട്ടികളും പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താവുമെന്നതിനാലാണ് ഓഫ്‌ലൈനായി നടത്താന്‍ തീരുമാനിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈനായി പ്ലസ് വണ്‍ പരീക്ഷ നടത്താനാവില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.