മലയാള കഥാപ്രസംഗരംഗത്തെ കുലപതി ജി.മുകുന്ദൻ പിള്ള അന്തരിച്ചു

മലയാള കഥാപ്രസംഗരംഗത്തെ കുലപതിയുമായ ജി.മുകുന്ദൻ പിള്ള (കൊല്ലം ബാബു – 80 വയസ്) വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ, കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പിൽ (ശിവം ), ഉച്ചക്ക് 12 മണിക്ക് ശേഷം നടക്കും

ഗവണ്‍മെന്റ് പ്രസിലെ സര്‍ക്കാര്‍ ജോലി രാജിവച്ചാണ് മുകുന്ദന്‍പിള്ള എന്ന കൊല്ലം ബാബു കഥാപ്രസംഗ കലയിലേക്കിറങ്ങിയത്. 32 വര്‍ഷം. പതിനയ്യായിരത്തോളം വേദികള്‍. സാംബശിവനെപ്പോലെ ബാബുവിനും തിരക്കോട് തിരക്കായിരുന്നു.

ചേരിയുടെ നീലസാരി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം. വിശ്വസാഹിത്യകാരന്‍മാരുടെതടക്കം 35 സാഹിത്യകൃതികള്‍ അവതരിപ്പിച്ചു.ചാള്‍സ് ഡിക്കന്‍സിന്റെ രണ്ട് നഗരങ്ങളുടെ കഥ, കെ.എ.അബ്ബാസിന്റെ രണ്ട് തുള്ളി വെള്ളം ,എമിലിസോളോയുടെ ഷെയിം തുടങ്ങി അനവധി കഥകള്‍.

കല്ലടവാസുദേവന്‍ എഴുതിയ കാക്കവിളക്ക് എന്ന കാവ്യം ആയിരക്കണക്കിന് വേദികളിലാണ് കഥയായി അവതരിപ്പിച്ചത്.കഥ പറയുന്നതിലും പാട്ടുപാടുന്നതിലും ഒരുപോലെ അനുപമമായ ശൈലിയായിരുന്നു ബാബുവിന്റേത്. കൃഷ്ണകുമാരി അമ്മയാണ് ബാബുവിന്റെ ഭാര്യ.

മക്കളാരും കലാരംഗത്തേക്ക് വന്നില്ല. തിരുവനന്തപുരത്ത് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയനാണ് മൂത്ത മകന്‍ കല്യാണ്‍ കൃഷ്ണന്‍. മകള്‍ ആരതി ആലുവ ഇടത്തലയില്‍ പഞ്ചായത്ത് സെക്രട്ടറിയാണ്.ഇളയമകന്‍ ഹരികൃഷ്ണന്‍ അയര്‍ലണ്ടിലും. കഥ പറയാന്‍ അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഗള്‍ഫ്നാടുകളിലുമൊക്കെ പലതവണ കൊല്ലം ബാബു പോയിട്ടുണ്ട്.