ഓണം വീട്ടിലിരുന്ന് ആഘോഷിക്കണം; കോവിഡ് ഗണ്യമായി കൂടും; രോഗം വരാത്ത അമ്പതു ശതമാനം പേര്‍ സംസ്ഥാനത്ത് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓണം വീട്ടിലിരുന്ന് ആഘോഷിക്കണമെന്നും കോവിഡ് ഗണ്യമായി കൂടാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം. ഇനിയും രോഗം വരാത്ത 50 ശതമാനം പേര്‍ കേരളത്തിലുണ്ടെന്നും ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരളത്തിലെ രോഗ ബാധയില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ വിദഗ്ദ സമിതിയാണ് കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട്. കേരളത്തിലെ രോഗ ബാധയ്ക്ക് പ്രധാനമായും പത്ത് കാരണങ്ങളാണ് കേന്ദ്ര സംഘം കണ്ടെത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വാക്സിനേഷനിലെ ഇടവേള ഉള്‍പ്പെടെ കുറയ്ക്കുന്നത് പരിഗണിക്കണമെന്നും കേന്ദ്ര വിദഗ്ദ സംഘം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ രോഗ പകര്‍ച്ചാ നിരക്കില്‍ വലിയ ഉയര്‍ച്ചയുണ്ട് എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.