വയനാട്ടിൽ വനം വകുപ്പ് ഉദ്യാഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞു വെച്ചു.സംഭവം സുൽത്താൻ ബത്തേരിയിലെ മുണ്ടകൊല്ലിയിൽ

സുൽത്താൻ ബത്തേരി:കാട്ടാന വീണ്ടും കർഷകരുടെ കൃഷിയിടത്തിലിറങ്ങിയതുമായി ബന്ധപ്പെട്ട് സ്ഥലത്ത് എത്തിയ വനപാലകരെ മണിക്കൂറുകളോളം നാട്ടുകാർ തടഞ്ഞു വെച്ചു.
കഴിഞ്ഞ ദിവസം കാട്ടാനകൾ വീണ്ടും കൃഷിയിടത്തിലിറങ്ങിയതോടെയാണ് രോക്ഷാകുലരായ കർഷകർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. നീണ്ട മണിക്കൂറുകൾക്ക് ശേഷം വിവിധ സംഘടന നേതാക്കളും കർഷിക സമിതി നേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെതുടർന്ന് വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് വനം വകുപ്പ് നൽകിയ ഉറപ്പിൻമേലാണ് മുത്തങ്ങ റെയിഞ്ചർ, തോട്ടാമൂല ഡെപ്യുട്ടി റെയിഞ്ചർ എന്നിവരങ്ങുന്ന വനപാലക സംഘത്തെ വിട്ടയച്ചത്.
രൂക്ഷമായ കാട്ടാന ശല്യം നേരിടുന്ന ചീരാൽ വില്ലേജിലെ മുണ്ടകൊല്ലിയിലാണ് കർഷകരുടെ കൃഷിയിടത്തിൽ കാട്ടാന വീണ്ടും ഇറങ്ങിയതോടെ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ചത്. കഴിഞ്ഞ ദിവസം മുണ്ടക്കൊല്ലിയിൽ രണ്ട് ആനകളാണ് കർഷകരുടെ കൃഷിയിടത്തിലിറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്. വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ പഴൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കർഷകരുടെ കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ ഉൾ വനത്തിലേക്ക് തുരത്താൻ കുങ്കിയാനകളെ വെക്കാമെന്നും ഫെൻസിംഗ് ശക്തമാക്കാമെന്നും കാവൽ ഏർപ്പെടുത്താമെന്നും വനം വകുപ്പ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം കുങ്കിയാനകളെ കൊണ്ടുവന്നങ്കിലും കാട്ടാന ശല്യം രൂക്ഷമായ മുണ്ടകൊല്ലിയിൽ കുങ്കിയാനകളുടെ സേവനം ഉപയോഗപ്പെടുത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വനപാലകരെ തടഞ്ഞുവെച്ചതിനെ തുടർന്നുണ്ടയ ചർച്ചയിൽ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അടുത്ത ദിവസം മുതൽ കാവൽ ഏർപ്പെടുത്താമെന്നും,വനാതിർത്തികളോട് ചേർന്ന സ്ഥലത്തെ അടിക്കാടുകൾ വെട്ടാമെന്നും കുങ്കിയാനകളുടെ സേവനം എല്ലായിടത്തും ലഭ്യാമാക്കെമെന്നും വനം വകുപ്പ് ഉറപ്പ് നൽകുകയുണ്ടായി. ചർച്ചയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ വി.ടി,ബേബി, സി.പി.എം.നേതാവ് എം.എ.സുരേഷ്ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.