മീഡിയ വൺ സംപ്രേഷണ വിലക്ക്: ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ചാനൽ എഡിറ്റർ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിർന്ന രണ്ട് ജീവനക്കാരും നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. പതിമൂന്നാമത്തെ ഹർജിയായാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹർജി ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാകും ഹാജരാകുക. ദേശസുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം ക്ലിയറൻസ് നിഷേധിച്ചതോടെയാണ്, ചാനലിനു വിലക്കു വീണത്.

ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ പങ്ക് ഏറെയാണെന്നും വിലക്കു നീക്കണമെന്നും മീഡിയ വൺ ചാനലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീം കോടതിയിൽ വാദിച്ചു.