മത്സരം യുഡിഎഫുമായി; അമിത് ഷാ എന്തുപറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമെന്ന് തോമസ് ഐസക്

ഇനിയുള്ള മത്സരം രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണെന്ന് ടിഎം തോമസ് ഐസക്. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പി പി ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതാകും എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രിക. സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ആയുസ്സ് കുറവാണ്. രാഷ്ട്രീയമായ മത്സരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അമിത് ഷാ എന്തു പറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമായിരിക്കും

കളം പിടിക്കാൻ ബിജെപി എത്ര കേന്ദ്ര ഏജൻസികളെ ഇറക്കിയിട്ടും കാര്യമില്ല. സ്ഥാനാർഥിത്വ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ പോസ്റ്റർ പ്രതിഷേധമൊക്കെ സ്വാഭാവികമാണ്. എന്നാലും ഉന്നം വെച്ചുള്ള പരാമർശങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ആരാണ് പോസ്റ്ററിന് പിന്നിലെ രാഷ്ട്രീയ ബുദ്ധിയെന്നത് അന്വേഷിക്കും.

തുടർച്ചയായി രണ്ട് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പറയാനുള്ള ആർജവം സിപിഎമ്മിനേയുള്ളു. കോൺഗ്രസിന് അതൊരിക്കലും കഴിയില്ലെന്നും ഐസക് പറഞ്ഞു.