സംസ്ഥാനത്ത് മഴ കനക്കുന്നു ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമായി. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ കനക്കാൻ കാരണം. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണം.

അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാൻ കാരണമായത്. ന്യൂനമർദ്ദം രണ്ട് ദിവസത്തിനുളളിൽ വടക്കോട്ട് നീങ്ങുന്നതോടെ വടക്കൻ ജില്ലകളിലും മഴ ശക്തമാകും. അഞ്ചുദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വിദ​ഗ്ധരുടെ വിലയിരുത്തൽ.

ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കടൽക്ഷോഭത്ത് തുടർന്ന് ബോട്ട് തകരാറിലായി കടലിൽ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം പൂന്തുറ വലിയതുറ മേഖലയിൽ കടലാക്രമണത്തിൽ നിരവധി വീടുകളിൽ വെളളം കയറി. 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.