പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണന

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍, നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണനയോടെ ഉള്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ലിംഗപരമായ മറ്റ് അതിക്രമങ്ങള്‍, നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയ ഹോമുകള്‍ ആണ് നിലവില്‍ താല്‍ക്കാലികമായ ആശ്വാസമേകുന്നത്. പീഡനത്തിനിരയായവര്‍ക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവുമ്പോള്‍ പലര്‍ക്കും പോകാന്‍ സ്വന്തം വീടില്ലാത്ത അവസ്ഥയാണുള്ളത്. അവരുടെ പുനരധിവാസത്തിന് നിലവില്‍ പദ്ധതികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് മിഷനിലൂടെ സ്ത്രീത്വത്തിന് താങ്ങാവുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അര്‍ഹരായവര്‍ക്ക് വീടുകള്‍ നല്‍കുന്ന നടപടിക്രമങ്ങളില്‍ ഇതുവരെ പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിരുന്നില്ല. അതിനാല്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പട്ടികയില്‍ പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കാനായി ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു. വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും ജില്ലാ തലത്തിലുള്ള കമ്മിറ്റികള്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.