ഒമിക്രോൺ: കേരളത്തിലും അതീവ ജാഗ്രത; വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജമാക്കി

രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാൽ കൂടുതൽ ശക്തമായ പ്രതിരോധം വീണ ജോർജ് പറഞ്ഞു. കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

നിലവിൽ 26 രാജ്യങ്ങൾ ഹൈ റിസ്‌ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർ പോസീറ്റീവായാൽ അവരെ ഐസോലേറ്റ് വാർഡിലേക്ക് മാറ്റും

മറ്റ് രാജ്യങ്ങളിൽ നിന്നുവരുന്നവർ പോസീറ്റീവായാൽ വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കാം. പക്ഷേ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വാക്‌സിനാണ് ഒമിക്രോണിന്റെ ഏറ്റവും മികച്ച പ്രതിരോധം. രണ്ടാം ഡോസ് വാക്‌സിനെടുക്കാത്തവർ എത്രയും പെട്ടെന്ന് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.