പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎം നയരേഖ

 

പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎമ്മിന്റെ നയരേഖ. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ പറയുന്നു

സിഐടിയുവിനെ രൂക്ഷമായി നയരേഖയിൽ വിമർശിക്കുന്നുണ്ട്. തൊഴിലാളികളെ സംഘടന അവബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്വ ബോധം കൂടി ഉണ്ടാക്കണം. പുതിയ കാലം അതാണ് ആവശ്യപ്പെടുന്നത്. ഡിവൈഎഫ്‌ഐ കൊവിഡ് കാലത്ത് അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ചതായും റിപ്പോർട്ടിൽ പറയുന്നു

ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിൽ വിഭാഗീയതയുണ്ട്. അൻപത് ശതമാനം വോട്ടർമാരുടെ പിന്തുണയാണ് പാർട്ടി ലക്ഷ്യമിടുന്നത്. സിപിഎം അടിത്തറ ശക്തമാക്കി ഈ നേട്ടത്തിലേക്ക് എത്തണം. അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാർട്ടി നയമാണ് പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിച്ചത്.