Headlines

‘പോറ്റിയെ അറിയില്ല, തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കും’; അടൂർ പ്രകാശിനെതിരെ ജോൺ ബ്രിട്ടാസ്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ജോൺ ബ്രിട്ടാസ്. പോറ്റിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ശബരിമല വിവാദങ്ങളിലൂടെയാണ്. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. സോണിയ ഗാന്ധിയെ അടൂർ പ്രകാശ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍ എസ്‌ഐടി അന്വേഷിക്കണം. ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പാലക്കാട് ആവശ്യപ്പെട്ടു.ഇതിനെല്ലാം നേതൃത്വം കൊടുത്ത ഒരാളുണ്ട് ഡല്‍ഹിയില്‍. ഒരു പാര്‍ലമെന്റ് അംഗമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്. ബിജെപിയും മാര്‍കിസിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധപ്പെട്ട് കൊണ്ട് ഒരു പാലം പണിയാന്‍ നടക്കുന്ന ആളുണ്ടല്ലോ. പോറ്റി എത്രയോ പ്രാവശ്യം അദ്ദേഹത്തെ ഫോണ്‍ ചെയ്തിരിക്കുന്നു. ആ ഫോണ്‍ കോളുകളില്‍ കൂടി അന്വേഷണം നടത്തണ്ടേ – പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാനെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. ഇതിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയിരുന്നു. അനുമതി വാങ്ങിയത് താന്‍ അറിഞ്ഞിരുന്നില്ല. ഡല്‍ഹിയില്‍ എത്തി തലേദിവസം കൂടെ വരണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അഭ്യര്‍ഥിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയില്‍ വന്നതിന് ശേഷമാണ് എനിക്ക് ഫോണ്‍ ചെയ്യുന്നത്. അപ്പോയ്ന്‍മെന്റ് ലഭിച്ചിട്ടുണ്ട്. നാളെ സോണിയാ ഗാന്ധിയെ കാണാന്‍ പോകുന്നുണ്ട്. എംപി എന്ന നിലയില്‍ താങ്കള്‍ കൂടി വരികയാണെങ്കില്‍ നല്ലതാണെന്നും പറഞ്ഞു. ഇയാള്‍ കാട്ടുകൊള്ളക്കാരന്‍ ആണെന്നോ കൊള്ള സംഘത്തിന്റെ തലവനാണെന്നോ ഒന്നും അറിഞ്ഞുകൊണ്ടല്ല അവിടെ പോയത് – അദ്ദേഹം പറഞ്ഞു.