Headlines

‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി രാജേഷ്

കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം. തദ്ദേശീയമായ എതിര്‍പ്പുകള്‍ വരാം. അത് പരിഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നടന്ന എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.

മദ്യം എന്നതൊരു വ്യവസായമാണ്. വ്യവസായമായിട്ട് വേണം അതിനെ കാണാന്‍. ഇന്‍ഡസ്ട്രി എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും വരുമാനമുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കാനും കഴിയുന്ന ഒരു സമീപനമായിരിക്കണം ഉണ്ടാകേണ്ടത്. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുടെ പ്രത്യേകതകൊണ്ടും ചില യാഥാസ്ഥിതികത്വവും മൂലമൊക്കെ ഇതിനെ ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ കാണുന്നതിന് ചില തടസങ്ങള്‍ നിലനില്‍ക്കുകയാണ്. അത് നീക്കം ചെയ്യുക തന്നെ വേണം – അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സ്പിരിറ്റ് ഉല്‍പാദനം തുടങ്ങും.

തദ്ദേശീയമായ മദ്യ നിര്‍മ്മാണം വര്‍ധിപ്പിച്ച് വിദേശത്തേക്ക് ഉള്‍പെടെ കയറ്റി അയക്കും. ഇതിന് എതിരെ സ്ഥാപിത താല്‍പര്യക്കാരുടെ പ്രതിഷേധങ്ങള്‍ ഉണ്ടാകാം . അത് ഭയന്ന് പ്രധാന ചുവട് വെപ്പുകള്‍ നടത്താതിരിക്കാന്‍ കഴിയില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. മദ്യവര്‍ജനമെന്ന എല്‍ഡിഎഫ് നയത്തിന് വിപരീതമായ നീക്കങ്ങളാണ് എക്‌സൈസ് വകുപ്പ് നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. കേരളത്തില്‍ അഞ്ച് വര്‍ഷത്തില്‍ മദ്യനയം നടപ്പിലാക്കുമെന്നും കേരളത്തില്‍ സ്പിരിറ്റ് ഉല്‍പാദനം തുടങ്ങുമെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. ഒരോ വര്‍ഷവും മദ്യനയം രൂപീകരിക്കുക്കുന്നതിനാല്‍ മദ്യ നിര്‍മ്മാണ വ്യവസായങ്ങള്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നത്തോടെയാണ് നീക്കം.

പാലക്കാട് എലപ്പുള്ളി മദ്യകമ്പനിക്കായി എക്‌സൈസ് മന്ത്രി വീണ്ടും രംഗത്തെത്തി. ഒയാസിസ് കമ്പനിക്കായി എലപ്പുള്ളി പഞ്ചായത്ത് പ്രമേയം പാസാക്കിയതിനെ എം. ബി രാജേഷ് വിമര്‍ശിച്ചു. വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം വഴി എലപ്പുള്ളിയില്‍ ഒയാസിസ് ബ്രുവറി കമ്പനിക്ക് അനുമതി നല്‍കനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ യാണ് കഴിഞ്ഞ ദിവസം എലപ്പുള്ളി പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്ന് കമ്പനി വന്നുന്നതിനെതിരെ പ്രമേയം പസാക്കിയത്. എന്നാല്‍, പഞ്ചായത്ത് നീക്കാതെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. പഞ്ചായത്ത് പരമാധികാര റിപബ്ലിക്കല്ലെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളത്തിന്റെ കാര്യം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും, എല്ലാം നിയമാനുസൃതമായാണ് നടക്കുന്നത് എന്നുമാണ് വിശദീകരണം.