ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു.കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബംഗാൾ ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷൻ കത്ത് നൽകി.
ബംഗാളിലെ ദുർഗാപൂരിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയ 23 കാരിയാണ് ബലാത്സംഗത്തിനിരയായത്. മൂന്നംഗ സംഘം യുവതിയെ പിന്തുടർന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഭയന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ ആക്രമിസംഘം പെൺകുട്ടിയെ വലിച്ചിഴച്ച് ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ കൈയിലെ മൊബൈൽ ഫോൺ തട്ടിയെടുത്തു. ഒച്ച വെക്കുകയോ പരാതി നൽകുകയോ ചെയ്താൽ പ്രത്യാഘാതം വലുതാകുമെന്ന് ഭീഷണിപ്പെടുത്തി. മകളുടെ സുഹൃത്തുക്കളാണ് വിവരമറിയിച്ചതെന്നും ആശുപത്രിയിലെ സുരക്ഷാക്രമീകരണങ്ങൾ പൂർണ്ണ പരാജയമാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ബലാത്സംഗത്തിനിരായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മമതാ ബാനർജിയുടെ സർക്കാർ പൂർണ്ണ പരാജയമാണെന്നും ബംഗാളിൽ സ്ത്രീകൾ സുരക്ഷിതർ അല്ലെന്നുമാണ് ബിജെപിയുടെ ആരോപണം.