കമ്പനിയുടെ പാക്കിങ്ങിലെ പിഴവിനെ തുടർന്ന് തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് മാറിയതിൽ നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് എടുത്തു. തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് മാറി നൽകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമല്ല ആർ സി സി അറിയിച്ചു. മാറിപ്പോയ ഗുളിക രോഗികൾക്ക് നൽകിയിട്ടില്ലെന്നും വിശദീകരണം.
ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കാണ് ഗുരുതരമായ പിഴവുണ്ടായത്. ടെമോസോളോമൈഡ് 100 എന്ന് പേരുള്ള പേപ്പർ ബോക്സിൽ എറ്റോപോസൈഡ് ഫിഫ്റ്റി എന്ന ഗുളികയുടെ കുപ്പിയായിരുന്നു. ശ്വാസകോശ ക്യാൻസറിനും വൃഷ്ണത്തെ ബാധിക്കുന്ന ക്യാൻസറിനും ഉള്ള കീമോതെറാപ്പി ഗുളികയാണ് എറ്റോപോസൈഡ്. തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലുള്ളവർക്ക് നൽകുന്ന കീമോതെറാപ്പി മരുന്നാണ് ടെമോസോളോമൈഡ് 100. ആർസിസി ജീവനക്കാരാണ് പിഴവ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്.
ഗ്ലോബേല ഫാർമയെ ആർസിസി വിലക്ക് പട്ടികയിൽപെടുത്തി. 92 പാക്കറ്റ് മരുന്നുകളാണ് വന്നത്. ആദ്യ പാക്കറ്റ് പൊട്ടിച്ചപ്പോൾ തന്നെ ഫാർമസിസ്റ്റ് പിഴവ് കണ്ടെത്തി. മാറിപ്പോയ മരുന്ന് രോഗികൾക്ക് നൽകിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർസിസിയുടെ ഔദ്യോഗിക വിശദീകരണം.
വിഷയത്തിൽ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ സംസ്ഥാന ഡ്രസ്സ് കൺട്രോൾ വകുപ്പ് കേസ് എടുത്തു. കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഡ്രസ്സ് കൺട്രോൾ വകുപ്പിന്റെ തീരുമാനം. പ്രാഥമിക റിപ്പോർട്ടും തൊണ്ടിയും കോടതിയിൽ ഹാജരാക്കി. സെഷൻസ് കോടതി ആയിരിക്കും കേസ് പരിഗണിക്കുക. മരുന്നു മാറിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.