‘കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുത്’; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ചുമയ്ക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി.

കാഞ്ചിപുരത്തെ കോൾ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിന്രെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിരവധി കുട്ടികൾ ഇപ്പോഴും നിരീക്ഷണത്തിലാണ്. അതിനിടെ രാജസ്ഥാൻ സർക്കാരിന്റെ അഴിമതിയാണ് ജനങ്ങളുടെ ജീവിതം നഷ്ടപ്പെടാൻ കാരണമെന്ന് രാജസ്ഥാൻ മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ അശോക് ഗെഹ്ലോട്ട് ആരോപിച്ചു.

അതേസമയം കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പിന്റെ സാമ്പികളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ് കേരളത്തിൽ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ നിന്നാണ് ഇത് ശേഖരിച്ചത്.അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച് കേരളത്തിൽ വിൽപനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നിഗമനം. കോൾഡ്രിഫിന്റെ വിൽപന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വിൽക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല.

ഈ കഫ് സിറപ്പിന്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കി. 52 മരുന്നുകളുടെ സാമ്പിളുകൾ സംസ്ഥാന ഡഗ് കൺട്രോളർ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചു. കേരളത്തിൽ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ വകുപ്പിന്റെ വിവിധ ലാബുകളിൽ ഇത് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.