Headlines

സാമ്പിളുകളിൽ വിഷാംശം; കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ്

കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. നടപടി, സാമ്പിളുകളിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ. മരുന്ന് നിർദേശിച്ച ഡോക്ടർ കസ്റ്റഡിയിൽ. മധ്യപ്രദേശിൽ മാത്രം കഫ് സിറപ്പ് കുടിച്ച് മരിച്ചത് പതിനാല് കുട്ടികളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും മരുന്നു കഴിച്ച കുട്ടികൾ മരിച്ചതിനെ തുടർന്ന് തെലങ്കാനയിൽ ജാ​ഗ്രത നിർദേശം നൽകി.

മരുന്ന് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി മരുന്നു നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി. ശ്രേസൻ ഫാർമസ്യൂട്ടിക്കലിനെതിരെയും കേസെടുത്തു. ആറു സംസ്ഥാനങ്ങളിലായി മരുന്ന് നിർമ്മാണം നടത്തുന്ന 19 ഇടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു.

കഫ് സിറപ്പ് നേരത്തെ രാജസ്ഥാനിലും നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലും നിരോധിച്ചിരിക്കുന്നത്. കഫ് സിറപ്പിന്റെ സാമ്പിളുകളില്‍ 48.6 ശതമാനം ഡൈത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. മരുന്ന് കഴിച്ച കുട്ടികളില്‍ ആദ്യം വൃക്കയ്ക്ക് ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിന്നീട് കുട്ടികള്‍ മരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് കൃത്യമായ അന്വേഷണം നടത്തി വരുന്നതിനിടെയാണ് കഫ് സിറപ്പിന്റെ വില്പന നിരോധിച്ചിരിക്കുന്നത്.