Headlines

വിജയ് കരൂരിലേക്ക് ; മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം

കരൂരിലേക്ക് പോകാന്‍ വിജയ്. ഉടന്‍ പോകുമെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. കരൂരില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തങ്ങള്‍ക്ക് 20 അംഗ സംഘത്തെ വിജയ് നിയോഗിച്ചു. എന്‍ ആനന്ദ് ഉള്‍പ്പടെ ഉള്ള നേതാക്കള്‍ ഒളിവില്‍ ആയതിനാല്‍ ആണിത്. പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമായി തുടരാനും നിര്‍ദേശിച്ചു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു. CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു.

കേസുമായി ബന്ധപ്പെട്ട് മറ്റൊരു നിര്‍ണായക ഉത്തവ് കൂടി കോടതി പുറപ്പെടുവിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ദേശീയ പാതയിലോ സംസ്ഥാനപാതയിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളോ പൊതുയോഗങ്ങളോ നടത്തരുത് എന്നൊരു ഉത്തരവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ഉത്തരവ് നേരത്തെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ ഒരു നിയമാവലി ഉണ്ടാക്കണം. അതുവരെ ഇത്തരത്തിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.