വിജയ് രാത്രി 11.30ഓടെ ചെന്നൈ നീലംകരൈയിലെ വീട്ടിലെത്തി; ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ; വീട്ടിലേക്ക് മടങ്ങിയതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കരൂരില്‍ ടിവികെ റാലിയ്ക്കിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ കനത്ത സുരക്ഷ. അപകടത്തിന് പിന്നാലെ കരൂരില്‍ നിന്ന് വിജയ് തിരുച്ചിറപ്പള്ളിയിലേക്കും അവിടെ നിന്ന് ചെന്നൈ നീലംകരൈയിലെ വസിതിയിലേക്കും എത്തിയിരുന്നു. വിജയ്‌ക്കെതിരെ പ്രതിഷേധ സാധ്യതയും ആരാധകരും വരവും കണക്കിലെടുത്താണ് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തിന് ശേഷം ഒരു എക്‌സ് പോസ്റ്റല്ലാതെ മറ്റൊരു പ്രതികരണവും വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കരൂരിലെ ആശുപത്രിയില്‍ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്‍ വിജയ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടി ഡിവികെ ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്

അര്‍ദ്ധരാത്രിയ്ക്ക് ശേഷം കരൂരിലേക്ക് കുതിച്ചെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണത്തിലും വിജയ്ക്ക് നേരെയുള്ള ഒളിയമ്പ് പ്രകടമായിരുന്നു. തനിക്ക് ഉറങ്ങാന്‍ പോലും സാധിക്കാതെ താന്‍ നേരെ കരൂരിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് അപകടസ്ഥലത്തുനിന്ന് രാത്രിയോടെ തിരിച്ചുപോയ വിജയ്‌യെ ലക്ഷ്യം വച്ചായിരുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നിരവധി സാധാരണക്കാരും വിജയ് എവിടെ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് വിജയ് വീട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന. അറസ്റ്റ് സാധ്യത ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് ടിവികെ ലീഗല്‍ ടീമുമായി വിജയ് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി 11.30ഓടെയാണ് വിജയ് ചെന്നൈയിലെ വീട്ടിലെത്തിയത്.

ഇരുപതിലേറെ പൊലീസുകാരാണ് വിജയ്‌യുടെ വീട്ടില്‍ കാവലിനുള്ളത്. വീട്ടിലേക്ക് കടക്കാന്‍ ആര്‍ക്കും അനുമതിയില്ല. താരത്തിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധനയുണ്ട്. വീട്ടിലേക്ക് കയറുന്ന പ്രധാനപ്പെട്ട രണ്ട് വഴികള്‍ അടച്ചു. വീടിന്റെ എല്ലാ ഗെയിറ്റിന് മുന്നിലും പൊലീസ് സംഘമുണ്ട്. വിജയ്‌യുടെ വീടിന് നേരെ മുന്‍പ് കല്ലേറ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ ഹൃദയം തകര്‍ന്നെന്നും ഇത് സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും വിജയ് കരൂര്‍ ദുരന്തത്തിന് ശേഷം എക്‌സില്‍ കുറിച്ചിരുന്നു. 39 പേര്‍ക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായത്.