ഇന്ത്യക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം പിഴ തീരുവ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. നവംബർ 30 ന് ശേഷമാകും പിഴ തീരുവ പിൻവലിക്കുക. കൊൽക്കത്തയിൽ മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യയും യു എസും തമ്മിലുള്ള തുടർച്ചയായ ചർച്ചകളെക്കുറിച്ചും അനന്ത നാഗേശ്വരൻ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലെ സമീപകാല സംഭവവികാസങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ പിഴ താരിഫ് പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് അനന്ത നാഗേശ്വരൻ പറഞ്ഞു. “താരിഫുകളിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു” ഇന്ത്യയും യുഎസും തമ്മിലുള്ള തുടർച്ചയായ ചർച്ചകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദേഹം പറഞ്ഞു.
നിലവിൽ പ്രതിവർഷം 850 ബില്യൺ യുഎസ് ഡോളറായ ഇന്ത്യയുടെ കയറ്റുമതി വളർച്ച ഒരു ട്രില്യൺ യുഎസ് ഡോളറിലെത്താനുള്ള പാതയിലാണെന്നും ഇത് ജിഡിപിയുടെ 25 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ആരോഗ്യകരമായതും തുറന്നതുമായ സമ്പദ്വ്യവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയ്ക്കിമേൽ അധിക തീരുവ ചുമത്തിയിരുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലെ അമേരിക്കൻ വാണിജ്യ പ്രതിനിധിയുമായി നടത്തിയ ചർച്ച പ്രതീക്ഷ നൽകുന്നത് ആണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.