സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിൽ സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങി. പ്രതികൾ തലശേരി കോടതിയിൽ ഹാജരായി. ഉച്ചയ്ക്ക് ശേഷം പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റും.
പ്രതികളുടെ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. നോട്ടീസ് പ്രകാരം ഹാജരാക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. തുടർന്ന് പ്രതികൾ തലശേരി കോടതിയിൽ ഹാജരാവുകയായിരുന്നു. ഇവരെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റും.1994 ജനുവരി 25 നായിരുന്നു സി സദാനന്ദൻറെ രണ്ട് കാലും വെട്ടി മാറ്റിയത്.
1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനു സമീപം അക്രമം ഉണ്ടായത്. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. ആക്രമണം കണ്ടുനിന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകൾ എറിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എൽപി സ്കൂൾ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. അടുത്തിടെ വ്യത്യസ്ത മേഖലയിലുള്ളവരെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെയാണ് സദാനന്ദനും രാജ്യസഭയിലെത്തുന്നത്.